പൂജാം ശ്രദ്ധയേ ഹതേ
നതത് ഭക്ത്യെഷു ചാന്യേഷു
സഭക്ത പ്രാകൃതാ സ്മൃത .
ചുറ്റുപാടുകള്‍ നോക്കാതെ ക്ഷേത്രത്തിലെ വിഗ്രഹത്തെ മാത്രം നോക്കി പൂജ നടത്തുന്നവര്‍ കപട ഭക്തരാണ് .........ഭഗവത് ഗീത .
എത്ര ശരിയാണ്. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ കാണാതെ , വേദനകള്‍ കാണാതെ വ്യാകുലതകളും ദീനങ്ങളും കാണാതെ, വിശപ്പിന്റെ വിളികേള്‍ക്കാതെ നാം ക്ഷേത്രങ്ങളില്‍ നെയ്യഭിഷേകവും ,പാലഭിഷേകവും നടത്തുന്നു .
പള്ളി ഭണ്ഡാരങ്ങളില്‍ നേര്‍ച്ചയായി സ്വര്‍ണ്ണക്കട്ടികളും , നോട്ടുകെട്ടുകളുമിടുന്നു . ഉയര്‍ന്ന മിനാരങ്ങള്‍ പണിയുന്നു . ചര്‍ച്ചുകളില്‍ പൊന്‍ കുരിശുകള്‍ സ്ഥാപിക്കുന്നു . കൊത്തുപണികളുള്ള വാതിലുകള്‍ പിടിപ്പിക്കുന്നു . ദേവാലയങ്ങള്‍ക്ക് കനത്ത കരിങ്കല്‍ ഭിത്തികളും ഉയരത്തില്‍ മതില്‍കെട്ടുകളും തീര്‍ക്കുന്നു .
ആര്‍ക്കു വേണ്ടി ..
ദൈവത്തിനു വേണ്ടിയോ ....
ദൈവം എവിടെയാണ് ....
മനുഷ്യര്‍ പണിതുയര്‍ത്തിയ കരിങ്കല്‍ കൊട്ടയ്ക്കകത്താണോ
മനുഷ്യ നിര്‍മ്മിതമായ കരിങ്കല്‍ വിഗ്രഹത്തിലാണോ ......
കള്ളപ്പണക്കാരുടെ പൊന്നില്‍ തീര്‍ത്ത കുരിശിലാണോ ....
ഉയരങ്ങളില്‍ പൊക്കിക്കെട്ടിയ സ്വര്‍ണ്ണം പൂശിയ പള്ളിമിനാരങ്ങളിലാണോ .....
അതോ നല്ല മനുഷ്യരുടെ ഹൃദയത്തിലാണോ.........?
അന്വേഷണം വിഫലമാകുമോ ....? ചിന്തകള്‍ വികലങ്ങളാകുമോ .....?
എന്‍റെ പ്രിയ സുഹൃത്ത് ഡോക്ടര്‍ പ്രഭുവിന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കു വെക്കുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ക്കെന്നെ തിരുത്തുവാന്‍ കഴിയുമെന്ന് തോന്നുന്നു .
എന്താണാവോ അപ്രതീക്ഷിതമായി ഇങ്ങിനെയൊരു വരവ് ....
മുഖവുരയില്ലാതെ ഞാന്‍ പറഞ്ഞു.....
ഡോക്ടറെ ഒന്ന് സങ്കടപ്പെടുത്തുവാന്‍ വന്നതാണ്.
ഒരു പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ചുകൊണ്ട് ഡോക്ടര്‍ എന്നെ നോക്കി .
ആ നോട്ടം അര്‍ത്ഥഗര്‍ഭമായിരുന്നു.
വേദനകളുടെയും , ദുഖങ്ങളുടെയും അനിര്‍വചനീയമായ സങ്കടങ്ങളുടെയും , വിലമതിക്കാനാകാത്ത നഷ്ടത്തിന്റെയും തീച്ചൂളയില്‍ വെന്തുരുകി ഉയിര്‍ത്തെഴുന്നേറ്റയാളെ ഇനിയെങ്ങിനെ സങ്കടപ്പെടുത്തുവാന്‍ , ഇനിയെങ്ങിനെ ദുഖിപ്പിക്കുവാന്‍ ....
ഡോക്ടറുടെ അനുഭവം എനിക്കെന്റെ ബ്ലോഗു സുഹൃത്തുക്കളുമായി പങ്കുവെക്കണം . ആര്‍ക്കെങ്കിലും അതുപകരിക്കുമെങ്കില്‍ , ഗുണ പാഠമാകുമെങ്കില്‍ ഞാനും ഡോക്ടറും കൃതാര്‍ത്ഥരാവില്ലേ...
തീര്‍ച്ചയായും... അബ്ദുള്‍ഖാദര്‍ എഴുതിക്കോളൂ ....എല്ലാക്കാര്യങ്ങളും അറിയാവുന്നതല്ലേ . സംശയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ തീര്‍ത്തു തരാം.
ഡോക്ടര്‍ ഒരു ചെറു സംശയം ....സൌഹൃദത്തിനുമപ്പുറം ഡോക്ടറെ കാണുമ്പോള്‍ എന്നിലുണരുന്ന ആദ്യ വികാരം അസൂയയാണ് ...എന്താവാം കാരണം ....?
ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തി ഡോക്ടര്‍ പറഞ്ഞു ....
നിങ്ങടെയൊക്കെ അസൂയ കാരണം എന്‍റെ മുടിയൊക്കെ കുറേശ്ശെ കൊഴിഞ്ഞു തുടങ്ങി .
അയ്യോ ഡോക്ടര്‍ എന്‍റെ അസൂയ അനാരോഗ്യകരമല്ല .
തികച്ചും ആരോഗ്യകരമാണ് .
നിഷ്ക്കളങ്കമാണ് . ( ഡോക്ടര്‍ ചിരിക്കുന്നു )
ഇത്രയും തീവ്രമായ വേദനകളും, ദുരിതങ്ങളും അനുഭവിച്ചിട്ടും ഈ പ്രസരിപ്പും, യുവത്വവും, സന്തോഷവും നിലനിര്‍ത്തുവാന്‍ എങ്ങിനെ കഴിയുന്നു ...?
സ്മിതകുസുമങ്ങള്‍ സുഗന്ധം പരത്തിയ കവിളുകളില്‍ അറിയാതെ കയറി വന്ന ശോകത്തിന്റെ മ്ലാനത
കനത്തു കറുത്ത മീശയില്‍ കാര്യത്തിന്റെ ഗൌരവം പടര്‍ന്നു .
പ്രതാപത്തിന്റെ പ്രതീകമെന്നോണം എഴുന്നു നില്‍ക്കുന്ന പുരികങ്ങള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്ത് .
സാത്വിക ഭാവം തുളുമ്പി നില്‍ക്കുന്ന കണ്ണുകള്‍ക്ക് അസാധാരണ തിളക്കം .
കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ദൃഷ്ടികള്‍ വിദൂരത യിലേക്ക് പായിച്ചു കൊണ്ട് ഒരശരീരിയെന്നോണം ഡോക്ടര്‍ പറഞ്ഞു ....
ചുട്ടു പഴുത്ത എന്‍റെ ഗ്രീഷ്മങ്ങളെ ഞാന്‍ മറക്കുന്നു .....
മധുരമൂറുന്ന കഴിഞ്ഞകാല വസന്തങ്ങളെ അയവിറക്കുന്നു .....
എന്‍റെ പത്മിനിയുറങ്ങുന്ന ഈ മണ്ണിന്റെ ഗന്ധമേറ്റ് ഞാന്‍ ജീവിക്കുന്നു ....
വരും ജന്മത്തിലും പത്മിനിയുടെ കയ്യും പിടിച്ച് ഈ മണ്ണിലൂടെ നടക്കണം ........
എന്‍റെ പാട്ടുകള്‍ കേട്ടു മതിവരാതെ , സ്നേഹിച്ചു കൊതി തീരാതെ എന്നെ തനിച്ചാക്കി പ്പോയ എന്‍റെ പത്മിനിയ്ക്കു വേണ്ടി ഇനിയും പാടണം .....
ഒരു ജന്മം സ്നേഹിച്ചാലും തീരാത്തത്ര സ്നേഹം ഇനിയും ബാക്കി.
എന്‍റെ സ്നേഹത്തിന്റെ ആഴവും പരപ്പും ആത്മാര്‍ഥതയും രോഗഗ്രസ്തയായ എന്‍റെ പത്മിനിക്കു വേണ്ടി സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയാണ് സന്തോഷമായി നിങ്ങള്‍ കാണുന്നത് .
അടുത്ത ജന്മത്തില്‍ എന്‍റെ പ്രാണ പ്രേയസിയെ ഹൃദയപൂര്‍വ്വം പുണരുവാനുള്ള ആവേശമാണ് എന്നില്‍ നിങ്ങള്‍ കാണുന്ന യുവത്വം .
ഹൃദയത്തിന്റെ അഗാധ തലങ്ങളില്‍ സ്പര്‍ശിച്ച് പ്രതിധ്വനിക്കുന്ന വാക്കുകള്‍ കേട്ടെന്റെ കണ്ണുകള്‍ സജലങ്ങളായി .
സമുദ്രം പോലെ വിശാലമായ സ്നേഹത്തിന്റെയും അണമുറിയാതൊഴുകുന്ന അമൂല്യമായ പ്രണയത്തിന്റെയും അമൃത തുല്യമായ വാക്കുകള്‍. .........
സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ പ്രഭുവും, ശ്രോതാവായ ഞാനും സ്വപ്നാടകരെപ്പോലെ മറ്റേതോ ലോകത്തായിരുന്നു .
കതകില്‍ മുട്ടി അകത്തേയ്ക്ക് വന്ന സിസ്റ്ററാണ് ഞങ്ങളുടെ ശ്രദ്ധ തിരിച്ചത് .
വെള്ള വസ്ത്രം ധരിച്ച വെളുത്ത കണ്ണടക്കാരിക്ക് ഡോക്ടര്‍ എന്നെ പരിചയപ്പെടുത്തി .
സിസ്റ്റര്‍ ...ഇതെന്റെ അടുത്ത സുഹൃത്ത് അബ്ദുള്‍ഖാദര്‍......
അറിയാം സാര്‍ ...ചിലപ്പോഴൊക്കെ ടീവിയിലും ,പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് . നാട്ടില്‍ വര്‍ഗ്ഗീസച്ചായന്റെ മകളുടെ കല്യാണത്തിനും സാറിനെ കണ്ടിരുന്നു .
അപ്രതീക്ഷിതമായികിട്ടിയ ആ പ്രശംസയില്‍ ഞാനറിയാതെ തന്നെ ഇരിപ്പിടം പൊങ്ങുന്നതായിത്തോന്നി .
ഞാനിറങ്ങട്ടെ ഡോക്ടര്‍ .......
പെഷ്യന്റ്സ് കാത്തിരിക്കുന്നു .
ഡോക്ടര്‍ പ്രഭുവിനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ ഡോക്ടര്‍ പത്മിനിയായിരുന്നു .ഡോക്ടര്‍ പ്രഭുവിന്റെ പ്രിയ പത്നി .
ആരോഗ്യവും സൗന്ദര്യവും സ്വഭാവ ഗുണവും ദൈവം വാരിക്കോരിക്കൊടുത്തു.
ജനങ്ങളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും നിയോഗിക്കപ്പെട്ട ധന്യമായ ജീവിതം .
ഹൃദ്യമായ പെരുമാറ്റം കൊണ്ടും , വിനയാന്വിതമായ സമീപനം കൊണ്ടും എല്ലാവരുടെ യും , വിശിഷ്യാ സാധാരണക്കാരുടെ മനം കവര്‍ന്ന വ്യക്തിത്വം .
ഭര്‍ത്താവിന് പ്രിയപ്പെട്ട ഭാര്യ ......
മക്കള്‍ക്ക് മനോഹരിയായ അമ്മ .....
നാട്ടുകാര്‍ക്ക് നല്ല ഡോക്ട്രര്‍ .......
സുഹൃത്തുക്കള്‍ക്ക് ഉത്തമയായ സുഹൃത്ത് ....
അതായിരുന്നു ഡോക്ടര്‍ പത്മിനി ......
സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ദീര്‍ഘ കാലം സേവന മനുഷ്ടിച്ച മാതൃകാ ദമ്പതികളായിരുന്നു ഡോക്ടര്‍ പ്രഭുവും ഡോക്ടര്‍ പത്മിനിയും .
അനുഗ്രഹങ്ങള്‍ വേണ്ടുവോളം ചൊരിഞ്ഞു കൊടുത്ത ദൈവം പരീക്ഷണത്തിനും ഡോക്ടര്‍ പത്മിനിയെത്തന്നെ തിരഞ്ഞെടുക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല .
അല്ലെങ്കിലും മനുഷ്യന്റെ കണക്കു കൂട്ടലുകള്‍ക്കതീതമാണല്ലോ ദൈവത്തിന്റെ തീരുമാനങ്ങള്‍ .
അമ്പതാം വയസ്സില്‍ അള്‍ഷിമേഴ്സ് രോഗം ബാധിച്ചു ദുരിതക്കയങ്ങളിലേക്ക് നീങ്ങി അകാലത്തില്‍ പൊലിഞ്ഞുപോയപ്പോള്‍ ഡോക്ടര്‍ പത്മിനിയെ അറിഞ്ഞവരില്‍ ഈറനണിയാത്ത കണ്ണുകളില്ലായിരുന്നു.
കോളേജ് കാമ്പസ്സില്‍ മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞ് ദാമ്പത്യത്തിലെത്തിയപ്പോഴും , അച്ഛനമ്മമാരായപ്പോഴും , മക്കള്‍ വളര്‍ന്നപ്പോഴും , പ്രണയത്തിന്റെ തീവ്രത നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയായിരുന്നു .
നല്ലൊരു പാട്ടുകാരനായ ഡോക്ടര്‍ പ്രഭു അന്നൊക്കെ പാടിയിരുന്നത് അധികവും പ്രണയ ഗീതങ്ങളായിരുന്നു.
ആ പ്രണയത്തിന്റെ ആവേശവും , ആത്മാര്‍ഥതയും കൈവിടാതെയാണ് മറവി രോഗം ബാധിച്ചു ജീവച്ഛവമായി മാറിയ തന്‍റെ ഹൃദയേശ്വരിയെ അന്ത്യനാള്‍ വരെ ഡോക്ടര്‍ പ്രഭു ശുശ്രൂഷിച്ചത് .
അത് കേവലം ഭര്‍ത്താവിന്റെ കടമ നിര്‍വ്വഹിക്കലായിരുന്നില്ല.
അതിനുമപ്പുറം നിര്‍വ്വചിക്കാനാകാത്ത ഒരു ദൈവീക നിയോഗം പോലെയായിരുന്നു .
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിക്കാനറിയാതെ , കരയാനറിയാതെ ,വികാരങ്ങളും വിചാരങ്ങളുമറിയാതെ, വേദനകളറിയാതെ, നടക്കുന്നതും,ഇരിക്കുന്നതും, കിടക്കുന്നതുമറിയാതെ, വിശപ്പും ദാഹവും പറയാനറിയാതെ , വിസര്‍ജ്യങ്ങളെന്തെ ന്നറിയാതെ , അതുപോകുന്നതെങ്ങിനെയെന്നറിയാതെ , ഭക്ഷണം കഴിക്കുന്നതെങ്ങിനെ യെന്നറിയാതെ, കിടന്നാല്‍ ചരിഞ്ഞു കിടക്കുന്നതെങ്ങിനെയെന്നറിയാതെ , കേവലം ജീവന്‍ തുടിക്കുന്ന ഒരു ശരീരം മാത്രമായി മാറിയ തന്‍റെ പ്രാണ പ്രേയസ്സിയുടെ അവസ്ഥ കണ്ട് ഡോക്ടര്‍ പ്രഭുവിന്റെ ഹൃദയം തകര്‍ന്നു .
ആ തകര്‍ച്ചയിലും തന്‍റെ പ്രിയതമയെ പരിചരിക്കാന്‍ മാറ്റാര്‍ക്കും വിട്ടുകൊടുത്തില്ല
മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ടുള്ള തീവ്ര പരിചരണം സ്വയം ഏറ്റെടുക്കുകയായിരുന്നു . ലഭ്യമാകുന്ന എല്ലാ ചികിത്സകളും നടത്തി .കൃത്യമായ ചികില്‍സയില്ലെന്നറിഞ്ഞിട്ടും പല സ്ഥലങ്ങളിലും കൊണ്ടു പോയി . അമേരിക്കയില്‍ നിന്നും മരുന്നുകള്‍ വരുത്തി . നടക്കുമ്പോള്‍ നിഴലു പോലെ കൂടെ നടന്നു .എവിടെയെങ്കിലും തടഞ്ഞു വീണാലോ എന്ന ഭയം . ഉറങ്ങുമ്പോള്‍ കണ്ണു ചിമ്മാതെ കാവലിരുന്നു. ഉറക്കത്തില്‍ അറിയാതെ എഴുന്നേറ്റു നടന്നാലോ എന്ന ഭയം . കുളിപ്പിക്കുവാനും, വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കാനും ,വസ്ത്രം ധരിപ്പിക്കുവാനും , ഭക്ഷണം കൊടുക്കുവാനും മറ്റാരെയും അനുവദിക്കാതെ സ്വയം സമര്‍പ്പിച്ചു .
ആ പ്രവൃത്തിയും , സമര്‍പ്പണവും സമൂഹത്തിനുള്ള മഹത്തായ സന്ദേശമായിരുന്നു .
കുട്ടികളെ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും , സൂക്ഷ്മതയും വേണം അള്‍ഷിമേഴ്സ് രോഗികളെ പരിചരിക്കുവാന്‍ .
കുട്ടികളുടെ ബുദ്ധി വളര്‍ന്നു കൊണ്ടിരിക്കുകയാണ് .അള്‍ഷിമേഴ്സ് രോഗികളുടെ ബുദ്ധിയും, ഓര്‍മ്മയും അനുദിനമെന്നോണം നശിച്ചു കൊണ്ടിരിക്കുകയാണ് . അവര്‍ ചെയ്യുന്നതൊന്നും അവരറിയുന്നില്ല . നടക്കുമ്പോള്‍ മുന്‍പില്‍ എന്ത് തടസ്സങ്ങളുണ്ടായാലും തിരിച്ചറിയുന്നില്ല .ഏതു സമയത്തും തട്ടിത്തടഞ്ഞു വീഴാം . അങ്ങിനെ അപകടങ്ങള്‍ സംഭവിക്കാം . ഉറക്കത്തിലും എഴുന്നേറ്റു നടക്കാം . എവിടേക്കെന്നറിയില്ല .അതുകൊണ്ടു തന്നെ ഏറ്റവും അടുത്ത , ആത്മാര്‍ഥതയുള്ളവര്‍ തന്നെ വേണം അവരെ പരിചരിക്കാന്‍. അതിനു കഴിയാത്തവര്‍ ഇത്തരം രോഗികളെ പരിചരിക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച സ്വയം സമര്‍പ്പിതരായ ജീവ കാരുണ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കണം . ഒരിക്കലും സാധാരണ പരിചാരകരെയോ, തിരക്കുള്ള ബന്ധുക്കളെയോ ഈ ദൌത്യം ഏല്‍പ്പിക്കരുത് . നല്ല ക്ഷമയും, സഹനശക്തിയും, നാളെ ഈയൊരവസ്ഥ തനിയ്ക്കും സംഭവിച്ചു കൂടെന്നില്ലല്ലോ എന്ന ധാര്‍മ്മിക ചിന്തയുള്ളവരുമായിരിക്കണം ഇത്തരം ദൌത്യങ്ങള്‍ ഏറ്റെടുക്കേണ്ടത് .
ഭ്രാന്തു പിടിച്ചവരെ ചങ്ങലക്കിടുന്നത് പോലെ , അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ കൊണ്ടു തള്ളുന്നത് പോലെ അള്‍ഷിമേഴ്സ് രോഗികളെ അവഗണിക്കുന്ന ഒരു പ്രവണത വളര്‍ന്നു വരുന്നു . അത് കെട്ടുറപ്പുള്ള ഒരു സമൂഹത്തിനു ആശാസ്യമല്ല . സാംസ്കാരികവും ,ധാര്‍മ്മികവുമായ പൈതൃകത്തെ അവഗണിക്കലാണത് . അതിനെതിരെ മാനുഷികമായ , ധാര്‍മ്മികമായ ഒരു മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു . നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകര്‍ക്കും ,പ്രസ്ഥാനങ്ങള്‍ക്കും അതിനു കഴിയും എന്നാണെന്റെ പ്രതീക്ഷ . ഡോക്ടര്‍ പ്രഭു ഹൃദയത്തിന്റെ ഭാഷയില്‍ പറഞ്ഞു .
ഷൊര്‍ണൂരില്‍ ആദ്യമായി മാധവ ഫാര്‍മസി തുടങ്ങിയ സാത്വികനായ മാധവന്‍ വൈദ്യരുടെ മകന്‍ . അനാഥര്‍ക്കും , അശരണര്‍ക്കും എന്നും അന്നം വിളമ്പി അവരോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന മഹാ മനസ്ക്കരായ അച്ഛന്റെയും അമ്മയു ടെയും മകനായ ഡോക്ടര്‍ പ്രഭുവിന്റെ വാക്കുകള്‍ പെരുമ്പറയുടെ ശബ്ദം പോലെ എന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ മുഴങ്ങി.
പ്രായമായ രക്ഷിതാക്കളെ നാം വൃദ്ധ സദനങ്ങളില്‍ തള്ളുന്നു . രോഗികളെ പരിചരിക്കുന്നതിനു പകരം അവരെ വീടിന്റെ ഇരുളടഞ്ഞ മൂലകളില്‍ പാഴ് വസ്തുക്കളെപ്പോലെ ഉപേക്ഷിക്കുന്നു.
ഇന്നലെകളില്‍ അവരുണ്ടാക്കിവെച്ച സുഖ സൌകര്യങ്ങളില്‍ മതിമറന്നാഹ്ലാദിക്കുന്നു.
മത്സരങ്ങളില്‍ മക്കള്‍ ജയിക്കുവാന്‍ ദൈവങ്ങള്‍ക്ക് കൈക്കൂലി കൊടുക്കുന്നു .
വിശപ്പിന്റെ നിലവിളിയുമായി വരുന്നവര്‍ക്ക് നേരെ വേട്ട നായ്ക്കളെ തുറന്നു വിടുന്നു .
പട്ടും പരവതാനിയും വിരിച്ചു ദൈവങ്ങളെ കുടിയിരുത്തുന്നു .
![]() |
ഡോക്ടര്‍ പ്രഭു ഇദ്ദേഹവുമായി ബന്ധപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ എനിക്കൊരു ഇ മെയില്‍ അയക്കുക . kaderbilad@gmail.com |
വേദ ഗ്രന്ഥങ്ങള്‍ കാഞ്ചനക്കൂട്ടില്‍ വെള്ളി വെളിച്ചത്തില്‍ തിളങ്ങുന്നു .
മതങ്ങള്‍ മനുഷ്യരെ തമ്മിലകറ്റുന്നു. പുതിയ പുതിയ മതിലുകള്‍ സൃഷ്ടിക്കുന്നു .
ഇതിനിടയില്‍ യഥാര്‍ത്ഥ ദൈവത്തെത്തേടിയുള്ള പ്രയാണത്തില്‍ നബി തിരുമേനിയുടെ ആ മഹദ്വചനങ്ങള്‍ എനിക്കു വെളിച്ചമായി . ഇരുള്‍ മൂടിയ എന്‍റെ മനസ്സിന്റെ ഉള്ളറകളില്‍ നിലാവുദിച്ചത് പോലെ പ്രോജ്വലിച്ചു നില്‍ക്കുന്നു ആ വാക്കുകള്‍
അശരണരെ സഹായിക്കുന്നിടത്തും , നിസ്സഹായരെയും ,രോഗികളെയും പരിചരിക്കുന്നിടത്തും, വിശക്കുന്നവര്‍ക്ക് അന്നം കൊടുക്കുന്നിടത്തും ദൈവ സാമീപ്യമുണ്ടാകും..........
54 അഭിപ്രായങ്ങൾ:
ഇക്കാ നല്ലൊരു പോസ്റ്റ്. ഡോക്റ്ററുടെ കഥ വായിച്ചപ്പോള്‍ വിഷമമായി. എന്നാലും അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍, ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു. അടുത്ത ജന്മത്തിലും അവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഭാഗ്യം ഉണ്ടാകട്ടെ.
മനോഹരമായ ഭാഷ കൊണ്ട് വളരെ ശ്രദ്ധേയമാക്കിയ പോസ്റ്റ്. ഭാഷയുടെ മാസ്മരികത വളരെ മികച്ചു നില്‍ക്കുന്നു. ഇനി കാര്യം ആവട്ടെ. ആദ്യത്തെ മതഗ്രന്ഥങ്ങളെ മുര്നിര്ത്തി അവതരിപ്പിച്ച വിവരണങ്ങള്‍ ഗംഭീരമായി. ഡോക്ടറുടെ ജീവിതം മനോഹരമായ അവതരണത്തിലൂടെ പറഞ്ഞുവന്നപ്പോള്‍ ശ്വാസം വിടാതെ വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞെന്നതും യാഥാര്‍ത്ഥ്യം. ഒരു വ്യക്തിയെ നമ്മള്‍ മോഡലായി സ്വീകരിക്കണം എന്ന് പറഞ്ഞാല്‍ അത് ഡോക്ടറും കുടുംബവും തന്നെ. അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് വളരെയേറെ വിവിഅരങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ കൂടി നമുക്ക് ലഭിക്കുന്നുണ്ട്. എങ്കിലും അര്‍പ്പണബോധവും സഹനശക്തിയും സ്നേഹവും ഒത്തിണങ്ങിയ പരിചരണം ലഭിക്കേണ്ട രോഗാമാണ്. അതിനു പഭു ഡോക്ടര്‍ മാതൃകയാവുന്നു. എല്ലാം കൊണ്ടും മികച്ച് നില്‍ക്കുന്ന പോസ്റ്റ്. ഒരിക്കല്‍ കൂടി പറയട്ടെ സൌന്ദര്യം നിറഞ്ഞ ഭാഷ എന്നെ കൂടുതല്‍ ആകര്‍ഷിച്ചു.
അഭിനന്ദനങ്ങള്‍.
അശരണരെ സഹായിക്കുന്നിടത്തും , നിസ്സഹായരെയും ,രോഗികളെയും പരിചരിക്കുന്നിടത്തും, വിശക്കുന്നവര്‍ക്ക് അന്നം കൊടുക്കുന്നിടത്തും ദൈവ സാമീപ്യമുണ്ടാകും..........
ശരിയാണ് ഖാദേര്‍ജി.
നല്ല പോസ്റ്റ്
വേദനയും കഷ്ടപ്പാടുകളും മറച്ചുവച്ച്, സ്വയം ഉരുകുന്നവർ മറ്റുള്ളവരെ അതറിയിപ്പിക്കുന്നില്ല. പ്രത്യേകിച്ച്,പ്രവാസികൾ. അകലെനിന്ന് സഹതാപം മാത്രം പറയുന്നില്ല, യഥാസമയങ്ങളിൽ ദൈവത്തിന് പ്രീതികരമായതു ചെയ്യാൻ ശ്രമിക്കാറുണ്ട്.ഏറ്റവും താഴേക്കിടയിലുള്ള ചിലരെ ആശുപത്രികളിലും മറ്റും പോയി കണ്ട് സഹായിക്കുന്നത് ഉന്നതമായ മഹത്വം. അവർക്ക് ദൈവം കൂട്ടിനുണ്ടാവും, താങ്കൾക്കും അവിടുത്തെ കാരുണ്യം ഉണ്ടാവട്ടെ....
വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതക്കിടയില്‍ വേദനിക്കുന്ന ജീവിതങ്ങളെ ഓര്‍ക്കാന്‍ നമുക്കെവിടെ നേരം?
മാനവസേവ മാധവസേവ .
മനോഹര ഭാഷ!
നല്ല ഉള്‍ക്കാഴ്ച .
ഇനിയും പിറക്കട്ടെ-ഇത്തരം വരികള്‍ ...
മതഗ്രന്ഥങ്ങളിലെ നല്ലവാക്യങ്ങളിൽ ആരംഭിച്ച് ഡോ: പ്രഭുവിന്റേയും,അകാലത്തിൽ ഓർമ്മ നഷ്ട്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രണയിനി പത്മിനിയുടേയും അനുഭവകഥയിലൂടെ ഭായ്,വളരേ നല്ലൊരു അവതരണത്തിലൂടെ എല്ലാവായനക്കാരേയും ഓർമ്മവിട്ടുപോകുന്നരോഗികളെ പരിചരിക്കേണ്ട ആവശ്യകതേകളെ പറ്റി നന്നായി ബോധവൽക്കരിച്ചിരിക്കുന്നു....!
ഡോ:പ്രഭുവിനേപോലുള്ളവർ ഇനിയും സമൂഹത്തിൽ ഇനിയും ഉണ്ടാകുമാറാകട്ടേ...
അഭിനന്ദനങ്ങൾ....കേട്ടൊ
Abdu...in a class of his own...Nice and touching...!
"നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകര്‍ക്കും ,പ്രസ്ഥാനങ്ങള്‍ക്കും അതിനു കഴിയും എന്നാണെന്റെ പ്രതീക്ഷ"
തീര്‍ച്ചയായും കഴിയും. മറ്റുള്ളവരുടെ കണ്ണുനീരൊപ്പാനായി നമ്മുടെ ജിവിതം ഉഴിഞ്ഞു വെയ്ക്കുന്നതാണ് ഏറ്റവും അധികം സംതൃപ്തി നല്‍കുന്നത്. നല്ല പോസ്റ്റ്. ഇഷ്ടമായി.
മറവി രോഗത്തെപ്പറ്റി കേട്ടതല്ലാതെ ഇത്ര വിശദമായി അറിഞ്ഞിരുന്നില്ല. ഡോക്ടറുടെ അനുഭവങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും ഹൃദയത്തില്‍ തട്ടി. ഒറ്റയിരുപ്പിനു തന്നെ മുഴുവന്‍ വായിച്ചു. അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ പോസ്റ്റിനു നന്ദി. ഇനിയെങ്കിലും കമന്റ് ബോക്സിന്റെ മുകളിലെ കുറിപ്പൊന്നു മാറ്റൂ!. കാര്യം വളരെ സീരിയസ്സായിരിക്കുന്നു.
വളരെ നല്ല പോസ്റ്റ്. വായിച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
സുന്ദരമായ ഭാഷ.
നല്ലൊരു മനുഷ്യനെ പരിചയപ്പെടുത്തിയതിൽ സന്തോഷമുണ്ട്
ദൈവം എവിടെയാണ് ....
മനുഷ്യര്‍ പണിതുയര്‍ത്തിയ കരിങ്കല്‍ കൊട്ടയ്ക്കകത്താണോ,
മനുഷ്യ നിര്‍മ്മിതമായ കരിങ്കല്‍ വിഗ്രഹത്തിലാണോ,
കള്ളപ്പണക്കാരുടെ പൊന്നില്‍ തീര്‍ത്ത കുരിശിലാണോ,
ഉയരങ്ങളില്‍ പൊക്കിക്കെട്ടിയ സ്വര്‍ണ്ണം പൂശിയ പള്ളിമിനാരങ്ങളിലാണോ .....
അതോ നല്ല മനുഷ്യരുടെ ഹൃദയത്തിലാണോ.........?
ഈ ചോദ്യം ഒരൊരുത്തരും ആയിരം വട്ടം സ്വയം ചോദിക്കട്ടെ.......
@ ആളവന്‍താന്‍......
പ്രാര്‍ഥനാ നിര്‍ഭരമായ അഭിപ്രായത്തിനു വളരെ നന്ദി .
താങ്കളുടെ പ്രാര്‍ത്ഥന സഫലമാകട്ടെ
@ പട്ടേപ്പാടം റാംജി.....
വിശാലമായ മനസ്സും , ദീര്‍ഘ വീക്ഷണമുള്ള നിലപാടുകളും ,ശക്തമായ സമീപനവുമാണ് ഒരെഴുത്തുകാരന്റെ ലോകം .ബ്ലോഗര്‍ എന്ന നിലയില്‍ മാത്രമല്ല , കലവറയില്ലാത്ത വ്യക്തിത്വത്തിനുടമ എന്ന നിലയിലും മനസ്സില്‍ തോന്നുന്നത് ശക്തമായും വ്യക്തമായും തുറന്നു പറയുവാനുള്ള താങ്കളുടെ ആര്‍ജ്ജവമാണ് ഈ പോസ്റ്റിനു ഇത്രയും മതിപ്പുള്ള ഒരഭിപ്രായ പ്രകടനത്തിന്
താങ്കളെ പ്രേരിപ്പിച്ചത് . നന്ദി പറയുന്നതോടൊപ്പം തന്നെ ആ കാഴ്ചപ്പാടിനെ നമിക്കുന്നു
@ കുസുമം ആര്‍ പുന്നപ്ര...
ശരിയാണ് ഖാദര്‍ജീ .എന്ന അഭിപ്രായത്തില്‍ നിന്നു തന്നെ പുഷ്പാലംകൃതമായ ആ മനസ്സ് ഞാന്‍ വായിക്കുന്നു .
വളരെ നന്ദി .
@ വി.എ || V.A.....
താങ്കളുടെ അഭിപ്രായം ഒരു സന്ദേശമാണ് . ആ സന്ദേശത്തിനും പ്രാര്‍ഥനയ്ക്കും നന്ദി
@ ഇസ്മായില്‍ കുറുമ്പടി shaisma.co....
താങ്കളുടെ അഭിപ്രായ പ്രകടനത്തില്‍ സ്നേഹം തുളുമ്പി നില്‍ക്കുന്നു .
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം......
താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് തൃശ്ശൂര്‍ പൂരത്തിന്റെ കുട മാറ്റത്തിന്റെ വര്‍ണ്ണ ശോഭ
വളരെ നന്ദി മുരളീബായ് .
@@Thommy........
thank you very much Mr. thommy
@Vayady........
അഭിപ്രായ പ്രകടനത്തില്‍ തെളിയുന്നത് താങ്കളുടെ വലിയ മനസ്സാണ് .
വളരെ നന്ദി
@Mohamedkutty മുഹമ്മദുകുട്ടി
താങ്കളുടെ അഭിപ്രായത്തിനും ,നിര്‍ദ്ദേശത്തിനും എന്നും ഞാന്‍ വില കല്‍പ്പിക്കുന്നു . തീര്‍ച്ചയായും ഞാന്‍ അത് പാലിക്കപ്പെടും .
വളരെയേറെ നന്ദി.
ഓരോ പോസ്റ്റുകളിലും കൊണ്ടുവരുന്ന വിത്യസ്തമായ വിഷയങ്ങള്‍.
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍, സന്ദേശങ്ങള്‍.
ഖാദിര്‍ ഭായ്,
ഇത്തരം അനുഭവങ്ങള്‍ പങ്കു വെക്കുന്നതിലൂടെ താങ്കളും ചെയ്യുന്നത് സേവനം തന്നെയാണ്.
ഡോക്ടറുടെ ഈ അനുഭവ കഥയും നന്നായി, മികച്ച അവതരണം.
@കാഴ്ചകൾ .......
മറ്റുള്ളവരുടെ ദുരന്തങ്ങള്‍ സ്വന്തം ഹൃദയത്തിലെക്കാവാഹിക്കുമ്പോഴാണ് കണ്ണുകള്‍ നിറയുന്നത് . നല്ല മനസ്സിന്റെ ലക്ഷണമാണ് .
@Sabu M H...........
വളരെ നന്ദി സാബു
@നാട്ടുവഴി ........
ഈ പോസ്റ്റ് ഇട്ടതിനു ശേഷം രാവിലെ ഉണര്‍ന്നയുടനെ കണ്ണാടിയില്‍ നോക്കും കഴുത്തിനു മീതെ തലയുണ്ടോ എന്നറിയാന്‍ .
നാട്ടുവഴിയുടെ പോസ്റ്റ് ഓര്‍മ്മ വരും
വളരെ നല്ലൊരു പോസ്റ്റ്.
ഗാർഹസ്ഥ്യത്തിലും ചിലപ്പോൾ നമുക്കു തപസ്സനുഷ്ഠിക്കേണ്ടി വരും. കഠിനതപസ്സ്.
ഡോ. പ്രഭു സ്വജീവിതം തന്റെ തപസ്സുകൊണ്ടു ധന്യമാക്കി എന്നേ ഞാൻ പറയൂ. പതറാതെ, പത്നിയോടൊപ്പം കഴിച്ച നാളുകൾ അദ്ദേഹത്തെ സ്പുടം ചെയ്തെടുത്തിരിക്കും..
ഒരേ സമയം ഡോക്ടറുടെ ദൌർഭാഗ്യത്തിൽ വേദനയുണ്ടെങ്കിലും, തന്റെ കർമ്മകാണ്ഡത്തിൽ ലോകത്തിനു മാതൃകയായി അദ്ദേഹം തുടരുന്നു എന്നതിൽ സന്തോഷവും തോന്നുന്നു.
നന്മയുടെ നറുമണം പ്രസരിക്കുന്ന മറ്റൊരു പോസ്റ്റ്. വളരെ നന്നായെഴുതിയിരിക്കുന്നു. അൾഷമീർസ് രോഗത്തിന്റെ ഗൌരവമാർന്ന പ്രാതികൂല്യങ്ങളെ സംബന്ധിച്ച ഉൾക്കാഴ്ചയും തന്നുവല്ലോ. നന്ദി. ദാമ്പത്യത്തെപ്പറ്റി ഉദാത്തമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഡോക്ടർ പ്രഭുവിന്റെ മനോഭാവത്തെ നമിക്കുന്നു.
എന്നും ഓരോ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഇക്കാ...
ഡോക്ടറുടെ ഈ അനുഭവ കഥയും നന്നായി, മികച്ച അവതരണം.
അശരണരെ സഹായിക്കുന്നിടത്തും , നിസ്സഹായരെയും ,രോഗികളെയും പരിചരിക്കുന്നിടത്തും, വിശക്കുന്നവര്‍ക്ക് അന്നം കൊടുക്കുന്നിടത്തും ദൈവ സാമീപ്യമുണ്ടാകും..........
സേവനത്തിന്റെ ജീവിക്കുന്ന മാതൃകയായ ഡോ. പ്രഭുവിന്റെ ജീവിതം ഓരോ വ്യക്തിക്കും ഒരു പാഠമാണ്. ആകര്‍ഷകമായ ഭാഷയില്‍ അദ്ദേഹത്തെകുറിച്ചും മറവി രോഗത്തിന്റെ സ്വഭാവത്തെകുറിച്ചും അതിനുവേണ്ട പരിചരണങ്ങളെ കുറിച്ചും വിവരിച താങ്കളുടെ ഈ പോസ്റ്റ് വളരെ വിജ്ഞാനപ്രദമായി.
നന്ദി, ഈ ലേഖനത്തിനു.
@... ചെറുവാടി .........
എല്ലാം ഒരു നിമിത്തമാണ് .നമ്മുടെ വാക്കിലും നോക്കിലും നന്മയുടെ അംശമുണ്ടെങ്കില്‍ ജീവിതം ധന്യമായി.
@... മുകിൽ.....
വളരെ നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത് .അതില്‍ നന്മ തുളുമ്പുന്നു
@....പള്ളിക്കരയില്‍ ........
താങ്കളില്‍ നന്മ നിറഞ്ഞതുകൊണ്ടാണ് ഇതിലെ നന്മയുടെ ആഴം അളക്കുവാന്‍ കഴിഞ്ഞത് .അല്ലെങ്കില്‍ ഇത് കേവലം ഒരു അനുഭവം മാത്രം
നന്മകൾ മരിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ... അർപ്പണ മനോഭാവവും സ്നേഹവും സഹനവും എന്തെന്ന് മറ്റുള്ളവർക്ക് ജീവിതത്തിലൂടെ കാണിച്ച് കൊടുത്ത് മുന്നേറുന്ന ഡോക്റ്ററുടെ കഥ വായിച്ചപ്പോള്‍ ദുഖം തോന്നി .. നല്ല പോസ്റ്റ് ഭാഷാശുദ്ധികൊണ്ടും ശൈലി കൊണ്ടും.. ആഘർഷണീയ മായ എഴുത്ത് അനുഭവമാണെങ്കിലും അത് ജനങ്ങളുടെ മനസിൽ സ്ഥാനം നേടണമെങ്കിൽ ഭാഷ മനോഹരമായിക്കണമല്ലൊ .. ആശംസകൾ നന്മ വിതറുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു..
@....Jishad Cronic.......
അനുഭവമല്ലേ ഗുരു . ഓരോ പോസ്റ്റും ഓരോ സന്ദേശമാകട്ടെ എന്ന് കരുതി . അത് കണ്ടുപിടിച്ചു അല്ലെ .നന്ദിയുണ്ട്
@ haina..........
ഹായ് കൊച്ചു ഹൈന വന്നല്ലോ .സന്തോഷമായി കേട്ടോ . നന്ദി
@തെച്ചിക്കോടന്‍...........
പോസ്റ്റിന്റെ അന്താരാത്മാവിലെക്കിറങ്ങി നിന്നുകൊണ്ടുള്ള താങ്കളുടെ അഭിപ്രായത്തില്‍ ആത്മാര്‍ത്ഥതയുടെ തിളക്കം.
വളരെ നന്ദി
ഡോക്ടര്‍ പുലി ആണ് കേട്ടാ
@.....ഉമ്മുഅമ്മാർ ......
ജീവിതത്തിലായാലും , എഴുത്തിലായാലും നന്മ ദര്‍ശിക്കാന്‍ കഴിയുന്നതും കണ്ട നന്മയെ ഹൃദയപൂര്‍വ്വം പ്രശംസിക്കാന്‍ കഴിയുന്നതും വിശാലമായ ഒരു ഹൃദയം ഉള്ളതു കൊണ്ടാണ് . ആ ഹൃദയ വിശാലതയാണ് സജ്ജനങ്ങളുടെ പട്ടികയിലേക്കുള്ള പാത .ഇവിടെ ഉമ്മു അമ്മാര്‍ തന്‍റെ അഭിപ്രായ പ്രകടനത്തിലൂടെ ആ പാതയില്‍ സഞ്ചരിക്കുന്നു . വളരെ നന്ദി
@... ഒഴാക്കന്‍..........
ഡോക്ടറെ എന്തുവിളിക്കണം എന്നെനിക്കറിയില്ല . നന്ദി
നന്മകളുടെ സൂര്യൻ എപ്പോഴും പ്രകാശിയ്ക്കട്ടെ.
ഡോക്ടർക്ക് സമാധാനവും ശാന്തിയും നന്മകളും മാത്രം ആശംസിയ്ക്കുന്നു.
ഭാഷാ അതി മനോഹരമാകുന്നുണ്ടല്ലോ പോസ്റ്റിൽ.
അഭിനന്ദനങ്ങൾ.
ഹൃദയസ്പര്‍ശിയായ എഴുത്ത് . ആശംസകളും
അഭിനന്ദനങ്ങളുമല്ല , ഇതാ എന്‍ തൊഴുകൈ.
അല്‍ഷിമേഴ്സുമായി ബന്ധപ്പെട്ട് എഴുതിയ കവിത
വായിച്ച് അഭിപ്രായം പോസ്റ്റ് ചെയ്തതിനു ശേഷം
പിന്നെ കാണാനില്ലെന്ന പരിഭവവും കൂടി.
വളരെ നല്ലൊരു അനുഭവ കുറിപ്പാണ്... അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് വളരെ അധികം കേട്ടിട്ടില്ല....വളരെ സഹനശക്തിയും അര്‍പ്പണ മനോഭാവവും ഉള്ളവരെ ഇപ്പോള്‍ കിട്ടുക വളരെ പ്രയാസമാണ്....ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍, അവരിലാണ് സ്ഥിതി ചെയ്യുന്നത്.... മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ഉള്ളൊരു കഴിവ് എല്ലാവര്ക്കും ഉണ്ടായാല്‍ നന്ന്...
എഴുത്തിലെ ഭാഷ വളരെ നന്നായിട്ടുണ്ട്... ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്കാലം നിര്‍ത്തുന്നു...
ആശംസകള്‍
(See this comment also in http://enikkuthonniyathuitha.blogspot.com/)
മനസ്സിനെ സ്പര്‍ശിച്ച പോസ്റ്റ്-വളരെ നന്നായി എഴുതി-എന്റെ വളരെ അടുത്ത ഒരാള്‍ അള്‍ഷമേഴ്സ് രോഗത്തിന്റെ തുടക്കത്തിലാണ്-അവരുടെ നാളകളെ ഓര്‍ത്ത് വ്യസനിക്കുന്നു.
@@ Echmukutty......
എച്ചുമുക്കുട്ടിയുടെ പ്രാര്‍ത്ഥന ഫലിക്കട്ടെ നന്മയുടെ സൂര്യന്‍ ഉദിക്കട്ടെ
@@ ജയിംസ് സണ്ണി പാറ്റൂര്‍.......
വളരെ നന്ദി ജയിംസ് മാഷേ ....താങ്കള്‍ പുതിയ പോസ്ടിടുന്നത് ഞാന്‍ അറിയുന്നില്ല . അതുകൊണ്ടാ വരാത്തത് . മനപ്പൂര്‍വ്വമല്ല
@@ Pranavam Ravikumar a.k.a. Koc
കൊച്ചുരവിയുടെ അഭിപ്രായം മികച്ചതാണ് . വളരെ നന്ദി
@@ jyo..........
വളരെ നന്ദി . എല്ലാം അവരുടെ വിധി പോലെ വരട്ടെ .നമുക്ക് പ്രാര്‍ഥിക്കാം
ഖാദര്‍ക്കാ,
alzheimer 's എന്ന രോഗത്തിന്റെ തീവ്രത ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.അത്തരമൊരവസ്ഥയിലായിപ്പോയ പങ്കാളിയെ ഇത്രയും നന്നായി പരിചരിച്ച ആ ഡോക്ടറെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക?
ഇത്തരം വിഷയങ്ങള്‍ വായനക്കാരിലെത്തിച്ച താങ്കള്‍ക്കു അഭിനന്ദനങ്ങള്‍..
നല്ല ഭക്ഷണം തയ്യറാക്കി നല്ല തളികയിൽ വിളമ്പി അടുത്തു നിന്നു സ്നേഹപുരസ്സരം തീറ്റിക്കുന്ന ഒരാളെ പോലെ...ഭാഷ എത്ര നല്ലത്..ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം ഭാഷയിൽ എഴുതാൻ കഴിയുന്നവരുടെ കൂട്ടത്തിൽ എന്നേയും പെടുത്തേണമെയെന്നു ഞാൻ പ്രാർത്ഥിച്ചു പോയി...താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കും വരെ മലയാളം മരിക്കില്ല...
ഭാഷ ആസ്വദിച്ചു വന്നപ്പോൽ മെയിൻ കാര്യം മറന്നു പോയി.
ഡോ.പ്രഭുവിന്റെ സ്നേഹവും കഥയും ഒരാളെ ഒരു പ്രവശ്യമെങ്കിലും നന്മ ചെയ്യുവാൻ പ്രെരിപ്പിച്ചാൽ ഈ ബ്ലോഗിന്റെ ....
@..mayflowers.....
ആര്‍ക്കെങ്കിലും ഇതൊരു ഗുണപാഠമായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി .
വളരെ നന്ദി .
@ poor-me/പാവം-ഞാന്‍ ......
മലയാളത്തെ എത്രമാത്രം താങ്കള്‍ നെഞ്ചോടു ചേര്‍ക്കുന്നു എന്ന് താങ്കളുടെ അഭിപ്രായത്തില്‍ നിന്നും മനസ്സിലായി. എന്നെക്കാള്‍ നന്നായി താങ്കള്‍ക്കെഴുതുവാന്‍ കഴിയും എന്നാണെന്റെ വിശ്വാസം . അതിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അഭിപ്രായത്തിലൂടെ മനസ്സിന്റെ വലിപ്പവും വിശുദ്ധിയും തെളിഞ്ഞു കാണുന്നു .വളരെ നന്ദി
ഹൃദയം കൊണ്ട് വായിച്ചു ....ഹൃദയം കൊണ്ട് തന്നെ ഇവിടെ കോറിയിട്ട് പോകുന്നു
മതങ്ങളുടെ ചരടുകളില്‍ ബന്ധിക്കപെട്ട മനസ്സുകള്‍ അന്യ്മാക്കിയത് മത ദര്‍ശനങ്ങള്‍ ആവശ്യപെട്ട കാരുണ്യമാണ്.മനസ്സുകളില്‍ നിന്ന് കാരുണ്യം പ്രവഹിക്കട്ടെ..
ഈ പോസ്റ്റ് തികച്ചും പ്രസക്തം.
നന്നായിരിക്കുന്നു
@.. ആയിരത്തിയൊന്നാംരാവ്....
നന്ദിയും ഹൃദയം കൊണ്ട് തന്നെ
@ umfidha......
പ്രസക്തമായ അഭിപ്രായം .വളരെ നന്ദി
@.. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍...
വളരെ നന്ദി
തുടക്കത്തിൽ തിരിച്ചറിയപ്പെടാത്ത ഈ രോഗം,
സ്വഭാവത്തിലല്പം മുൻശുണ്ഠിയും മറ്റുമുള്ളവർക്കാണെങ്കിൽ പിന്നെ ചോദിക്കയും വേണ്ട.
കഷ്ടകാലം തന്നെ.
കണ്ണുകളെ ഈറനണിയിച്ച പോസ്റ്റ്..
സ്നേഹ ബന്ധങ്ങള്‍ നശ്വരമാകുന്ന ഈ കാലഘട്ടത്തില്‍ ഡോക്ടറെ പോലുള്ള നല്ല മനുഷ്യര്‍ ലോകത്തിനു തന്നെ മാതൃക ആണ്..നന്നായി എഴുതി..
kannukal eerananiju poyi....... onnum parayan sadhikkunnilla ... nandhi.................
എല്ലാവരും പറഞ്ഞുകഴിഞ്ഞു എങ്കിലും പറയാതിരിക്കാന്‍ കഴിയില്ലാത്തത് കൊണ്ട് പറയട്ടെ മനോഹരമായ ഭാഷ തന്നെ. ഒഴുക്കുമുണ്ട്. ഡോക്ടറെ കുറിച്ച് എന്താ പറയുക.. നന്മകള്‍ മാത്രം നേരട്ടെ..
@ Kalavallabhan ........
അങ്ങിനെയുള്ളവരെ അവഗണിക്കാതിരിക്കാന്‍ നമ്മുടെ സമൂഹം ജാഗ്രതപുലര്‍ത്തണം.
@jazmikkutty......
നല്ല അഭിപ്രായം .വളരെ നന്ദി .
@ jayarajmurukkumpuzha
വളരെ നന്ദി
@ Manoraj..........
താങ്കളുടെ വാക്കുകള്‍ ഹൃദയത്തിന്റെ ഭാഷപോലെ തോന്നുന്നു .
വളരെ നന്ദി .
കാദര്‍ഭായീ,
ഡോക്ടര്‍ പ്രഭു സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രഭുവാണ്. അദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
പോസ്റ്റിന്റെ ആദ്യം അങ്ങു പറഞ്ഞത് വല്യൊരു കാര്യമാണ്. അമ്പലങ്ങളിലും പള്ളികളിലും ഇടുന്ന കാശ് ആതുര സേവനത്തിനു ഉപയോഗിച്ചെങ്കില്‍ !
ഖാദര്‍ സാഹിബ്,
ഹൃദയസ്പര്‍ശിയായ ഭാഷയിലൂടെ താങ്കള്‍ ഡോക്ടര്‍ പ്രഭുവിനെ പരിചയപ്പെടുത്തിയിരിക്കുന്നു.ഒരു ഡോക്ടര്‍,ഭര്‍ത്താവ് എന്നിവ മാത്രമല്ല മനസ്സില്‍ നന്മയുള്ള ഒരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം എന്നത് ആദരവ് വര്‍ധിപ്പിക്കുന്നു.
അടുപ്പമുള്ള ചില അല്‍ഷിമേഴ്സ് രോഗികളെ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.
@... വഷളന്‍ജേക്കെ ⚡ WashAllen......
പോസ്റ്റിലെ അന്തസത്ത ഉള്‍ക്കൊണ്ട് അഭിപ്രായമിടുമ്പോള്‍ അത് പോസ്റ്റിനെക്കാള്‍ മഹത്വം പ്രാപിക്കുന്നു . അവിടെ ജെ .കെ യിലെ മനുഷ്യത്വം തെളിയുന്നു. നന്ദി ഹൃദയത്തില്‍ നിന്നും
@@കുഞ്ഞൂസ് (Kunjuss) ........
ആദരവ് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുക എന്നതാണല്ലോ ധര്‍മ്മം . ഡോക്ടര്‍ പ്രഭു അര്‍ഹിക്കുന്നു . അതുള്‍ക്കൊണ്ടത് കുഞ്ഞൂസിന്റെ മഹത്വം . അടുപ്പമുള്ളവരായാലും അല്ലെങ്കിലും തന്നാല്‍ കഴിയുന്നത് ചെയ്യുക .
അതിനുമപ്പുറം നിര്‍വ്വചിക്കാനാകാത്ത ഒരു ദൈവീക നിയോഗം പോലെയായിരുന്നു .
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിക്കാനറിയാതെ , കരയാനറിയാതെ ,വികാരങ്ങളും വിചാരങ്ങളുമറിയാതെ, വേദനകളറിയാതെ, നടക്കുന്നതും,ഇരിക്കുന്നതും, കിടക്കുന്നതുമറിയാതെ, വിശപ്പും ദാഹവും പറയാനറിയാതെ , വിസര്‍ജ്യങ്ങളെന്തെ ന്നറിയാതെ , അതുപോകുന്നതെങ്ങിനെയെന്നറിയാതെ , ഭക്ഷണം കഴിക്കുന്നതെങ്ങിനെ യെന്നറിയാതെ, കിടന്നാല്‍ ചരിഞ്ഞു കിടക്കുന്നതെങ്ങിനെയെന്നറിയാതെ , കേവലം ജീവന്‍ തുടിക്കുന്ന ഒരു ശരീരം മാത്രമായി മാറിയ തന്‍റെ പ്രാണ പ്രേയസ്സിയുടെ അവസ്ഥ കണ്ട് ഡോക്ടര്‍ പ്രഭുവിന്റെ ഹൃദയം തകര്‍ന്നു .
ആ തകര്‍ച്ചയിലും തന്‍റെ പ്രിയതമയെ പരിചരിക്കാന്‍ മാറ്റാര്‍ക്കും വിട്ടുകൊടുത്തില്ല
മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ടുള്ള തീവ്ര പരിചരണം സ്വയം ഏറ്റെടുക്കുകയായിരുന്നു .
നല്ല പോസ്റ്റ്. ഇഷ്ടമായി.
അതെ
അടുത്ത ജന്മത്തിലും അവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഭാഗ്യം ഉണ്ടാകട്ടെ
അഭിനന്ദനങ്ങള്‍.
@....ചന്ദ്രലീല .......
എല്ലാം ദൈവത്തിന്റെ ഓരോ ലീലകള്‍ . ചന്ദ്ര ലീലയ്ക്കു നന്ദി .
ഇപ്പോഴാണീ പോസ്റ്റ് കണ്ടത്..ഒരേ സമയം ചിന്തിപ്പിക്കുന്നതും അതോടൊപ്പം തന്നെ വായനക്കാരെ സേവനത്തിന്റെ പാതയിലേക്ക് വിളിക്കുകയും ചെയ്യുന്നു..ബ്ലൊഗെഴുത്തൊരു നേരമ്പോക്കായി മാത്രം കാണുന്ന മിക്കവര്‍ക്കും ചുറ്റും നടക്കുന്നതെന്തെന്ന് ഒന്നിരുത്തിചിന്തിക്കാന്‍ ഇത് കൊണ്ട് കഴിയുമെന്നു തീര്‍ച്ചയായും കരുതാം..ഒരു പക്ഷേ എഴുത്തിന്റെ ശക്തി അതെത്രമാത്രം വിലപ്പെട്ടതാക്കാന്‍
കഴിയുമെന്നു ഈ ഒറ്റ പോസ്റ്റ് വയിച്ചാല്‍ മനസ്സിലാകും. ആദ്യം വേദവാക്യത്തില്‍ തുടങ്ങി
മുഹമ്മദ് നബിയുടെ വചനങ്ങളിലൂടെ അവസാനിപ്പിച്ച്
അതിനിടയില്‍ ഡോക്ടറുടെ ജീവിത കഥയും മനസ്സിന്റെ
തെളിച്ചവും യദാര്‍ത്ഥ സ്നേഹത്തിന്റെ പൊരുളുമൊക്കെ കാണിച്ചു
തന്നിരിക്കുന്നു.. ഇതിന് എന്റെ വകയായി ഒരു ‘ബിഗ് സല്യൂട്ട് ‘ തന്നെ
അര്‍പ്പിക്കുന്നു.നന്ദി
ഡോ. പ്രഭുവിന്റെ കഥ കണ്ണുകളെ ഈറനണിയിച്ചു..
ഇതാണ് യഥാര്‍ത്ഥ സ്നേഹം..
അദേഹത്തിന്റെ ആഗ്രഹം പോലെ അടുത്ത് ജന്മത്തിലും പദ്മിനിയെതന്നെ സഹധര്‍മിണി ആയി കിട്ടുമാറാകട്ടെ.
ഹൃദയ സ്പര്‍ശിയായ ഈ കഥയുടെ ലേഖകനും അഭിനന്ദനങ്ങള്‍
വായിച്ചു.ദൈവം ഡോ:പ്രഭുവിന് അര്‍ഹിച്ച പ്രതിഫലം നല്‍കട്ടെ.അദ്ധേഹത്തിന്‍റെ പോലെ വിലമതിക്കാനാവാത്തൊരു മനസ്സ് ദൈവം നമുക്കും നല്‍കി അനുഗ്രഹിക്കട്ടെ.പ്രാര്‍ഥനകള്‍..
ഇക്ക ഒരു വിനയാന്നിതനായ വലിയ മനസ്സിന്‍റെ ഉടമയാെണന്ന്‍ മനസ്സിലാകുന്നു എല്ലാ നന്മകളും നേരുന്നു ഗുഡ് ബൈ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ